NEWSROOM

യുഎഇയിലെ പൊതുവിദ്യാലയങ്ങളിലെ മാറ്റം സ്വകാര്യ വിദ്യാലയങ്ങൾക്കും കൂടി ബാധകമാക്കണമെന്ന് രക്ഷിതാക്കൾ

ഇതിലൂടെ പരീക്ഷയുടെ പിരിമുറുക്കം കുറയ്ക്കുകയും കൂടുതൽ ഇടപഴകുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഈ പുതിയ സമീപനം തങ്ങളുടെ കുട്ടികൾക്ക് കാര്യമായി പ്രയോജനം ചെയ്യുമെന്ന് അവർ വിശ്വാസം പ്രകടിപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്


യുഎഇയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷകള്‍ക്ക് പകരം നൈപുണ്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാകും മൂല്യനിര്‍ണയമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സമാനമായ മാറ്റം സ്വകാര്യ സ്കൂളുകളിലും വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്ത്. ഇതിലൂടെ പരീക്ഷയുടെ പിരിമുറുക്കം കുറയ്ക്കുകയും കൂടുതൽ ഇടപഴകുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഈ പുതിയ സമീപനം തങ്ങളുടെ കുട്ടികൾക്ക് കാര്യമായി പ്രയോജനം ചെയ്യുമെന്ന് അവർ വിശ്വാസം പ്രകടിപ്പിച്ചു.

അബുദാബി നിവാസിയും ഒരു സ്വകാര്യ സ്കൂളിലെ രണ്ട് യുവ വിദ്യാർത്ഥികളുടെ അമ്മയുമായ ഹെസ്സ മുഹമ്മദാണ് ഈ പ്രതീക്ഷ ഖലീജ് ടൈംസുമായി പങ്കുവെച്ചിരിക്കുന്നത്. ആറ്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന ഹെസ്സയുടെ കുട്ടികളും പരമ്പരാഗത പരീക്ഷകളിൽ നിന്ന് രക്ഷപ്പെടുമെന്ന ആവേശത്തിലാണ്.

യുഎഇയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷകള്‍ക്ക് പകരം നൈപുണ്യത്തെ അടിസ്ഥാനപ്പെടുത്തിയാകും മൂല്യനിര്‍ണയമെന്ന് ചൊവ്വാഴ്ച പൊതു വിദ്യാഭ്യാസ-നൂതന സാങ്കേതിക വിദ്യ മന്ത്രി സാറാ അല്‍ അമിരിയാന പ്രഖ്യാപനം നടത്തിയിരുന്നു. മൂല്യ നിര്‍ണയത്തില്‍ വരുന്ന മാറ്റങ്ങള്‍ സമൂലമായ ഒന്നല്ലെന്നും ക്രമാനുഗതമായ സാംസ്‌കാരിക വ്യതിയാനമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

അഞ്ച് മുതല്‍ എട്ട് വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് പരീക്ഷയ്ക്ക് പകരം പ്രൊജക്റ്റുകള്‍ വഴി മൂല്യനിര്‍ണയം നടത്താനാണ് തീരുമാനം . അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും പരിഷ്‌കരണം നടപ്പില്‍ വരിക. എങ്ങനെയായിരിക്കും മാറ്റങ്ങള്‍ നടപ്പിലാക്കുകയെന്നോ വിദ്യാര്‍ഥികളുടെ പ്രൊജക്റ്റുകള്‍ വലയിരുത്തുകയെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


മൂല്യനിര്‍ണയത്തില്‍ ഭാഗികമായ മാറ്റങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം പാസിങ് ശതമാനം 70ല്‍ നിന്നും 60 ആക്കി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൂടാതെ, 25 സ്‌കൂളുകളും സര്‍ക്കാര്‍ തുറക്കും. അതില്‍ 12 എണ്ണം പുതിയതായും 13 എണ്ണം അറ്റകുറ്റപ്പണികള്‍ക്ക് ശേഷവുമായിരിക്കും തുറക്കുക. അടുത്ത അധ്യയന വര്‍ഷം 5000ല്‍ കൂടുതല്‍ പുതിയ സ്‌കൂള്‍ ബസുകളും ആരംഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

SCROLL FOR NEXT