NEWSROOM

പത്തനംതിട്ട പീഡനം: രണ്ട് പേർ കൂടി പിടിയിൽ, ഇതുവരെ അറസ്റ്റിലായത് 46 പേർ

58 പേരാണ് കേസിൽ ആകെ പ്രതികളായിട്ടുള്ളത്. ഏറ്റവുമൊടുവിൽ അറസ്റ്റിലായത് സഹപാഠിയും നാട്ടുകാരനുമാണ്

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 46 ആയി ഉയർന്നു. 58 പേരാണ് കേസിൽ ആകെ പ്രതികളായിട്ടുള്ളത്. ഏറ്റവുമൊടുവിൽ അറസ്റ്റിലായത് സഹപാഠിയും നാട്ടുകാരനുമാണ്.

ജനുവരി 14ന് അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കായിക വിദ്യാർഥിനിയായ പെണ്‍കുട്ടിയുള്ളത്. ഡിഐജി അജിത ബീഗമാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കേസ് അന്വേഷണം പൊലീസ് അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. വിദേശത്തുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. 25 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗത്തിൻ്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്‌പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു. കായിക പരിശീലനത്തിന് എത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

SCROLL FOR NEXT