NEWSROOM

പത്തനംതിട്ടയിലെ കൊലപാതകം ക്രൂരവും പ്രതിഷേധാർഹവും; പിന്നിൽ ആർഎസ്എസ് എന്ന് ടി.പി. രാമകൃഷ്ണൻ

അക്രമികളെ അതിവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ടി.പി. രാമകൃഷ്ണൻ പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിലെ കൊലപാതകം ക്രൂരവും പ്രതിഷേധാർഹവുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേരളത്തിലെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിന് കളങ്കം വരുത്തുന്നതാണ് പെരുന്നയിലെ സംഭവം. അക്രമികളെ അതിവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ടി.പി. രാമകൃഷ്ണൻ പറ‍ഞ്ഞു. തൊഴിലാളികൾ ശക്തമായി പ്രതിഷേധിക്കണം. ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ആർഎസ്എസുകാരൻ ആണ് കൊലപാതകം നടത്തിയതെന്നും ടി.പി. രാമകൃഷ്ണൻ പറ‍ഞ്ഞു.

ശശി തരൂരിന്റെ പ്രസ്താവനയിലും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വല്യ ചർച്ച വിഷയമായി. തരൂരിന്റെ നിലപാട് ശരിയാണ്‌. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് വ്യത്യസ്തമാണ് തരൂരിന്റെ പ്രതികരണം. കേരളത്തിലെ പ്രശ്നങ്ങളിൽ പ്രതിപക്ഷ നേതാവ് യോജിച്ച നിലപാട് സ്വീകരിക്കുന്നില്ല. ലേഖനം വായിക്കാതെയാണ് തന്നെ വിമർശിക്കുന്നതെന്ന് തരൂർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങളെ വികസിപ്പിക്കുക എന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. കണക്കുകൾ പരിശോധിച്ചാണ് തരുർ ലേഖനം എഴുതിയത്. തട്ടുകടകളും വ്യവസായ സംരംഭങ്ങളാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇന്നലെ യാദൃശ്ചികമായി തരൂരിനെ വിമാനത്താവളത്തിൽ വച്ച് കണ്ടിരുന്നു. ലേഖനം വിവാദമായ കാര്യം തരൂരിനോട് സൂചിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ മുന്നണിയെ വിപുലപ്പെടുത്താൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വികസനം ഉണ്ടാകും. മുന്നണി നയത്തോട് യോജിക്കുന്നവരെ ഒപ്പം കൂട്ടും. തരൂരിൻ്റെ പ്രസ്ഥാവനയ്ക്ക് ഇടത് മുന്നണി വികസനവുമായി ബന്ധമില്ല. മോദിയെ പുകഴ്തിയ തരൂരിൻ്റെ നിലപാടിനോട് യോജിപ്പില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT