NEWSROOM

പത്തനംതിട്ട പീഡനകേസ്: ആറ് പേർ കൂടി അറസ്റ്റിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

കൂടുതൽ പ്രതികൾക്കായി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി 26 അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 7 പേരാണ് കസ്റ്റഡിയിലുള്ളത്. കേസിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി.  ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കൂടുതൽ പ്രതികൾക്കായി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.

അതേസമയം, കേസിൽ പുതിയ അന്വേഷണസംഘത്തെ രൂപീകരിച്ചു. സമഗ്രമായ അന്വേഷണത്തിന് പൊലീസ്മേൽനോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിനാണ് നൽകിയിരിക്കുന്നത്. ഡിഐജി അജിതാ ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തിൽ 25 പേരാണുള്ളത്. 

കായിക താരത്തെ പീഡിപ്പിച്ച കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേസിലെ കൂടുതല്‍ വിശദാംശങ്ങളും കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിന്‍ ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. അന്ന് പെണ്‍കുട്ടിക്ക് പതിമൂന്ന് വയസായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സുബിന്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും കുട്ടിയെ കാഴ്ചവെച്ചുവെന്നും പൊലീസ് പറയുന്നു.

ഇപ്പോള്‍ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി നേരിട്ട മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് പുറത്തുവന്നത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു.

SCROLL FOR NEXT