ആകാശപാതാ നിർമാണം 
NEWSROOM

അരൂർ - തുറവൂർ ആകാശപാതയിൽ യാത്ര ദുരിതം തുടരുന്നു; പണി തടയൽ സമരവുമായി ജനകീയ സമര സമിതി

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി 12.75 കിലോമീറ്ററോളം സ്ഥലത്ത് ജനങ്ങൾ അനുഭവിക്കുന്ന നരകയാതനയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് പണി തടയൽ സമരം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

അരൂർ - തുറവൂർ ആകാശപാതയിലെ യാത്ര ദുരിതത്തിൽ പ്രതിഷേധിച്ച് പണി തടയൽ സമരം. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. സമരത്തിനിടെ അധികൃതർ ചർച്ചയ്ക്കെത്തി നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് സമര സമിതി ആരോപിച്ചു.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി 12.75 കിലോമീറ്ററോളം സ്ഥലത്ത് ജനങ്ങൾ അനുഭവിക്കുന്ന നരകയാതനയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് പണി തടയൽ സമരം നടത്തിയത്. ചന്തിരൂർ മുതൽ അരൂർ വരെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് താൽകാലികമായി നിർത്തിവെപ്പിച്ചത്. യാത്രാ ക്ലേശത്തിന് പരിഹാരം കാണാനായി സമരസമിതി മൂന്നിലധികം സമരങ്ങൾ നടത്തിയിട്ടുണ്ട്.


അശോകാ ബിൽഡേഴ്സാണ് പാതകയുടെ നിർമാണ കാരാർ ഏറ്റെടുത്ത കമ്പനി. അരൂർ ക്ഷേത്രം മുതൽ അരൂർ പള്ളി വരെ ഇരുവശങ്ങളിലും 7 മീറ്റർ വീതിയിൽ സർവീസ് റോഡ് നിർമിക്കുക, മറ്റിടങ്ങളിൽ 3 മീറ്റർ റോഡ് നിർമിക്കുക, പുത്തൻ തോട്ടിൽ നിക്ഷേപിക്കുന്ന മാലിന്യം മൂലം തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടത് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്.

വിഷയത്തിൽ നേരത്തെ കോടതി നിർദേശത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ദേശീയ ഹൈവേ അതോറിറ്റിക്കും കരാർ കമ്പനിക്കും എതിരെ രൂക്ഷവിമർശനമണ് ഉണ്ടായിരുന്നത്. ബദൽ മാർഗം ഒരുക്കാതെയുള്ള നിർമാണം ജനങ്ങളുടെ ജീവന് യാതൊരു വിലയും നൽകുന്നില്ലെന്നാണ് വെളിവാക്കുന്നതെന്നും കോടതി വിമർശിച്ചിരുന്നു. 

SCROLL FOR NEXT