NEWSROOM

വിഖ്യാത എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

1963 ലാണ് ആദ്യ നോവലായ 'ദി ടൈം ഓഫ് ദി ഹീറോ' പുറത്തിറക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നൊബേല്‍ ജേതാവായ വിഖ്യാത പെറുവിയന്‍ എഴുതുകാരന്‍ മരിയോ വര്‍ഗാസ് യോസ (89) അന്തരിച്ചു. മക്കളായ അല്‍വാരൊ, ഗോണ്‍സാലൊ, മോര്‍ഗാന വര്‍ഗാസ് യോസ എന്നിവര്‍ സോഷ്യല്‍മീഡിയയില്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വിവരം അറിയിച്ചത്. ഏപ്രില്‍ 13 ഞായറാഴ്ചയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1936 ല്‍ പെറുവിലെ അറെക്വിപ്പയിലായിരുന്നു ജനനം. പതിനഞ്ചാം വയസ്സില്‍ പത്രപ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. 1957 ല്‍ ചെറുകഥകളിലൂടെയാണ് സാഹിത്യലോകത്തേക്ക് എത്തുന്നത്.

1963 ലാണ് ആദ്യ നോവലായ 'ദി ടൈം ഓഫ് ദി ഹീറോ' പുറത്തിറക്കുന്നത്. ലിമായിലെ സൈനികസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജീവിതം ഇതിവൃത്തമാക്കിയ ആ നോവല്‍ സ്വന്തം ജീവിതാനുനുഭവങ്ങളുടെ വെളിച്ചത്തിലുള്ളതായിരുന്നു. ഈ നോവലിലൂടെ യോസ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. ഒപ്പം വിവാദങ്ങളുമുണ്ടായി.

പിയൂറാ നഗരത്തിലെ വേശ്യാലയത്തെ കേന്ദ്രീകരിച്ച് രചിച്ച 'ദ ഗ്രീന്‍ ഹൗസ്' ഉം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉറുഗ്വായന്‍ എഴുത്തുകാരനായ യുവാന്‍ കാര്‍ജലോസ് ഓനെറ്റി, മാര്‍ക്കേസ് എന്നിവര്‍ക്കൊപ്പം മത്സരിച്ച് യോസയുടെ കൃതി 1967ല്‍ റൊമുലോ ഗോണ്‍സാല്‍വസ് അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹമായി. ഇതോടെ ലാറ്റിന്‍ അമേരിക്കയിലെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്ക് യോസ ഉയര്‍ന്നു. 'കോൺവർസേഷൻ സേഷന്‍ ഇന്‍ ദ് കത്തീഡ്രല്‍', 'വാര്‍ ഒഫ് ദ് എന്‍ഡ് ഒഫ് ദ് വേള്‍ഡ്' തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്രതലത്തില്‍ കൂടുതൽ അംഗീകാരം നേടി. 2010 ലാണ് അദ്ദേഹത്തിന് നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 

SCROLL FOR NEXT