തൃശൂർ പൂരം അലോങ്കാലമാക്കിയെന്നാരോപിച്ചുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ, തൃശൂർ സ്വദേശി പി. സുധാകരൻ എന്നിവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയിലുള്ളത്.
ALSO READ: തൃശൂർ പൂരം കലക്കലിൽ പുനരന്വേഷണം; തീരുമാനം മുഖ്യമന്ത്രി- ബിനോയ് വിശ്വം കൂടിക്കാഴ്ചയിൽ
പൂരം ചടങ്ങുകൾ പൊലീസ് അലങ്കോലപ്പെടുത്തിയെന്ന പരാതികളുമായി ബന്ധപ്പെട്ട് നടത്തിയ ഉന്നതതല അന്വേഷണത്തിൻ്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തൃശൂർ പൂരം സംബന്ധിച്ച് കാലങ്ങളായുള്ള ആചാരം പൊലീസ് കമീഷണർ തടസപ്പെടുത്തിയെന്നും അധികാര പരിധി മറികടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം.
പൊലീസിൻ്റെ അനാവശ്യമായ നിയന്ത്രങ്ങളാണ് തൃശൂർ പൂരം കലങ്ങിയതിനു പിന്നിലെന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തൃശൂർ സിറ്റി കമ്മീഷണർ അങ്കിത് അശോകിൻ്റെ നേതൃത്വത്തിൽ കുടമാറ്റത്തിനായി കുട കൊണ്ടുവരുന്നവരെയും ആനക്ക് പട്ട കൊണ്ടുവരുന്നവരെയും തടയുന്നതിൻ്റെ ദൃശങ്ങൾ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. കമ്മീഷണർ കയർത്തു സംസാരിക്കുന്നതടക്കം ദൃശങ്ങളിൽ വ്യക്തമാണ്. എന്നാൽ പട്ടയും കുടയും കൊണ്ട് നിരവധിപ്പേർ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയിരുന്ന വീശദീകരണം.