NEWSROOM

വയനാട് ദുരന്തം: സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാടിൽ കോടതി വിശദീകരണം തേടിയേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിനു നൽകുന്ന സഹായത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ഈ കാര്യത്തിൽ സ്ഥിരീകരണം വന്നത്. ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാടിൽ കോടതി വിശദീകരണം തേടിയേക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യവും പുനരധിവാസത്തിന്‍റെ തൽസ്ഥിതിയും സംസ്ഥാന സ‍ർക്കാർ കോടതിയെ അറിയിക്കും.

നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനോട് ഈ വിവരം കത്തലൂടെ അറിയിക്കുകയായിരുന്നു. വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലകളില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി. തോമസ് കത്ത് അയച്ചിരുന്നു.ഈ കത്തിനുള്ള മറുപടിയിലാണ് കേരളത്തിന്‍റെ ആവശ്യം സാധ്യമല്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരന്‍റെ നിലപാട്. അതേസമയം എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു.

കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം, എസ്‌ഡിആര്‍എഫില്‍ 394 കോടിരൂപ ബാലന്‍സ് ഉണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി ദുരന്തം സംഭവിച്ച വയനാട്ടിലെത്തി. തുടര്‍ന്ന് സമിതി സമർപ്പിച്ച റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ അറിയിച്ചു.

SCROLL FOR NEXT