NEWSROOM

വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് നല്‍കിയില്ല; 78,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാറാണ് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാതത്തിനെ തുടര്‍ന്ന് പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി.

സാംസങ് ഇന്ത്യ ഇലട്രോണിക്‌സ്, മൈജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സന്തോഷ് കുമാര്‍ കോടതിയെ സമീപിച്ചത്. ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

71,840 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ 5390 രൂപ ഇന്‍ഷുറന്‍സ് തുകയും ചേര്‍ത്ത് 77,230 രൂപയ്ക്കാണ് സന്തോഷ് നിന്ന് വാങ്ങിയത്. ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ തന്നെ മൊബൈല്‍ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി തിരികെ നല്‍കി. ആവശ്യപ്പെട്ട പ്രകാരം 3450 രൂപയും നല്‍കി. എന്നാല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത് തന്നില്ല എന്നാണ് പരാതിക്കാരന്‍ പറയുന്നത്.

വാട്ടര്‍ റെസിസ്റ്റന്റ് ആയ ഫോണ്‍ എന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു. അര്‍ഹമായ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കാത്തത് സേവനത്തിലെ ന്യൂനതയാണ്. വില്‍പനയ്ക്കു ശേഷം സേവനം നല്‍കാത്തത് വഞ്ചനയാണെന്നും കാണിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍, ഫോണിന് സംഭവിച്ചത് നിര്‍മാണപരമായ ന്യൂനതയല്ലെന്നും ഫിസിക്കല്‍ ഡാമേജ് ആണെന്നുമായിരുന്നു എതിര്‍കക്ഷിയുടെ വാദം. ഫിസിക്കല്‍ ഡാമേജ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധി വരില്ല എന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.


ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലയളവില്‍ തന്നെയാണ് എന്ന കാര്യം കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് സേവനത്തിലെ ന്യൂനത ആയതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത എതിര്‍കക്ഷികക്ക് ഉണ്ടെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

30 ദിവസത്തിനകം പരാതിക്കാരന് എതിര്‍കക്ഷികള്‍ തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്. രാതിക്കാരന് വേണ്ടി അഡ്വ.കെ എ സുജന്‍ ഹാജരായി.


SCROLL FOR NEXT