NEWSROOM

ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം: പ്രതികളെ പിടികൂടാനാകാതെ പൊലീസ്

താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് വധുവിൻ്റെ ബന്ധുക്കളുടെ മർദനം

Author : ന്യൂസ് ഡെസ്ക്


ഇടുക്കി മാങ്കുളത്ത് ഫോട്ടോഗ്രാഫർക്ക് ക്രൂരമർദനമേറ്റിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. മാങ്കുളത്ത് വിവാഹ ഫോട്ടോ എടുക്കാൻ എത്തിയപ്പോഴാണ് സംഭവം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെ വധുവിൻ്റെ ചേച്ചിയുടെ ഭർത്താവും സുഹൃത്തുക്കളും കാറിൽ പിന്തുടർന്നു എത്തി മർദിക്കുകയായിരുന്നെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞു. ആക്രമണത്തിൽ ജെറിയുടെ മൂക്കിൻ്റെ പാലം തകർന്നു.



വധുവിൻ്റെ വിവാഹദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് താമസം ഒരുക്കിയിരുന്നത്. ഈ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന്‌ മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു.

പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന്‌ ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. എന്നാൽ വധുവിനോട് മോശമായി പെരുമാറിയതിനാലാണ് മർദിച്ചതെന്നാണ്  ബന്ധുക്കളുടെ വാദം.

SCROLL FOR NEXT