NEWSROOM

'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ

ഇന്ത്യയിൽ ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്നത് കേരളത്തിലെ പിഎസ്‌സിയാണെന്ന് ലഘുലേഖയിലെ നേട്ടങ്ങളിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സ‍ർക്കാരിൻ്റെ നാലാം വാ‍ർഷികത്തോട് അനുബന്ധിച്ച് നേട്ടങ്ങൾ എണ്ണി പറഞ്ഞ് രണ്ടാം പിണറായി സർക്കാരിന്റെ ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ ഒൻപത് വർഷത്തെ പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്നത് കേരളത്തിലെ പിഎസ്‌സിയാണ്. നോ‍ർക്ക വിദേശ റിക്രൂട്ട്മെൻ്റിൽ മുന്നിൽ നിൽക്കുന്നു. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ വള‍ർച്ച കൈവരിച്ചു. ഇ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കി. സമ​ഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി. 2024ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തി. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും ലഘുലേഖയിൽ പറയുന്നു.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ 2024ൽ രണ്ടാം തവണയും കേരളം ഒന്നാമതെത്തി. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ്. സംസ്ഥാനത്ത് 98.52 ശതമാനം ടൗണുകളും മാലിന്യമുക്തമാക്കി. രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും നിലവാരത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. പവ‍ർകട്ടും ലോഡ്ഷെഡിങ്ങും പൂർണമായും ഒഴിവാക്കി. വിവിധ മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കി. അടിസ്ഥാന വികസനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ സ‍ർക്കാർ കൈവരിച്ചു തുടങ്ങിയ കാര്യങ്ങളും ലഘുലേഖയിൽ പറയുന്നു. നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും മുന്നേറാൻ ഉണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

കേരളത്തിൽ ഒരു കാരണവശാലും നടക്കില്ലെന്ന് പറഞ്ഞ പദ്ധതികൾ യാഥാർഥ്യമാക്കിയെന്നും നവകേരളത്തിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ലഘുലേഖയിൽ പറയുന്നു. 


SCROLL FOR NEXT