കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. അർജുൻ്റെ കുടുംബം നേരിടുന്ന ആശങ്കകൾ പങ്കുവെച്ച് കൊണ്ടായിരുന്നു പിണറായി വിജയൻ്റെ കത്ത്. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന് സിദ്ധരാമയ്യ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.
അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയാണ് മുഖ്യമന്ത്രി അർജുൻ്റെ വീട്ടിൽ നിന്നും മടങ്ങിയത്. ഇതിന് പിന്നാലെ വാക്ക് പാലിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രിക്ക് കേരളത്തിൽ നിന്നും കത്ത് എത്തി.
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പ്രവർത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നതെന്ന് പിണറായി വിജയൻ അയച്ച കത്തിൽ പറയുന്നു. കുടുംബത്തിൻ്റെ ആശങ്കകൾ കണക്കിലെടുത്ത് ഉടൻ തന്നെ തെരച്ചിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് സിദ്ധരാമയ്യയുടെ വ്യക്തിപരമായ ഇടപെടൽ ആവശ്യമാണെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് എത്തി പുഴയില്‍ സ്വമേധയാ തെരച്ചില്‍ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു. ഈശ്വര്‍ മാല്‍പെ സ്വന്തം ഉത്തരവാദിത്തത്തിലാണ് തെരച്ചിലിന് ഇറങ്ങാന്‍ തയ്യാറായത്. എന്നാല്‍, എഫ്‌ഐആര്‍ അടക്കം രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസില്‍ നിന്ന് ഭീഷണി ലഭിച്ചതോടെ അദ്ദേഹം തിരിച്ചുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.