NEWSROOM

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; ഒന്നിച്ചു നിന്നിരുന്നെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഡല്‍ഹി. ബിജെപി വന്നിട്ടും ഉണ്ട് അതുപോലെ പോയിട്ടും ഉണ്ട്. ഇപ്പോള്‍ വന്ന ബിജെപി ഇനിയും പോകും. അതൊന്നും നോക്കേണ്ട.

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നിച്ച് നിന്നിരുന്നെങ്കില്‍ ബിജെപിയെ ചെറുക്കാമായിരുന്നു. പുനരാലോചനക്ക് എല്ലാവരും തയ്യാറാകണം. അടിയന്തരമായി ഇന്ത്യ മുന്നണി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണം. ലീഗ് ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

'ഇന്ത്യ മുന്നണി ഒന്നിച്ച് നില്‍ക്കുന്ന ഒരു അവസരം ഇല്ലാതെ പോയത് നിര്‍ഭാഗ്യകരം തന്നെയാണ്. ഇന്ത്യ മുന്നണിയിലുള്ള ഭിന്നപ്പ് കൊണ്ട് മതേതര പാര്‍ട്ടികള്‍ക്ക് ഇടയിലുള്ള ഭിന്നിപ്പ് മാത്രമാണ് ബിജെപിയെ അധികാരത്തിലിരുത്തുന്നത്. സ്വന്തമായി അധികാരത്തിലേറാനുള്ള വോട്ടൊന്നും ബിജെപിക്കില്ല. മതേതര പാര്‍ട്ടികളുടെ ഭിന്നിപ്പ് മുതലെടുത്താണ് എല്ലായിടത്തും ബിജെപി വിജയിക്കുന്നത്,' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാന്‍ അവസരം ഉണ്ടാക്കികൊടുക്കുന്നുവെന്നത് മാത്രമല്ല, തെരഞ്ഞെടുപ്പില്‍ പലതരത്തിലുള്ള കൃത്രിമത്വം ഇന്ത്യയിൽ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ബിജെപി ജയിക്കില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിച്ചുവെന്നൊന്നും ലീഗ് കരുതുന്നില്ല. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഡല്‍ഹി. ബിജെപി വന്നിട്ടും ഉണ്ട് അതുപോലെ പോയിട്ടും ഉണ്ട്. ഇപ്പോള്‍ വന്ന ബിജെപി ഇനിയും പോകും. അതൊന്നും നോക്കേണ്ട. ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് ലോകാവസാനമല്ല. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ യോജിച്ചാല്‍ ഇന്നും ഡല്‍ഹിയില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഐക്യം കൂടുതല്‍ സുശക്തമാക്കുക എന്നതാണ് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള മാര്‍ഗം. അതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. ഉള്ള വോട്ട് ഭിന്നിച്ചത് ബിജെപിക്ക് അനുകൂലമായി. അതാണ് നടന്നത്. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി ഇന്ത്യ മുന്നണി യോഗം ചേര്‍ന്ന് ആലോചിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT