മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ടിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. പി.വി. അൻവർ എംഎൽഎയെ ക്ഷണിച്ചത് അറിഞ്ഞിട്ടില്ല. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം നിഷ്പക്ഷമാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂരം കലക്കലിൽ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പി.വി. അനവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. മണ്ഡലം പ്രസിഡൻ്റ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അന്വേഷണം വേണ്ടെന്നെ നിലപാട് അംഗീകരിക്കാനാവുന്നില്ല. എല്ലാ കാര്യങ്ങളിലും നിഷ്പക്ഷമായ അന്വേഷണം നടക്കണം. പി.വി. അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളും വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. പൊലീസിലെ ക്രിമിനൽ ആക്ടിവിറ്റീസിനെക്കുറിച്ചും, പൂരം കലക്കിയതിലും അന്വേഷണം നടക്കേണ്ടതുണ്ട്.
താനൂർ കസ്റ്റഡി കൊലപാതകം മുതൽ മലപ്പുറം പൊലീസ് നടത്തിയ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. ഇപ്പോൾ ഭരണകക്ഷി എംഎൽഎ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നു. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. കൃത്യമായ അന്വേഷണം നടക്കണം. ആരോപണ വിധേയർ തന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ല. യുഡിഎഫും ലീഗും പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു