കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴായിരുന്നു വീട്ടിലെ കിടപ്പ് മുറിയിൽ മകളെ തൂങ്ങിയനിലയിൽ കണ്ടത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അനന്യ. വീട്ടിലെത്തിയ മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വടകര പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തിരുവനന്തപുരം മരുതംകുഴിയിൽ പരീക്ഷാ പേടിയെ തുടർന്ന് പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സമാനമായ മറ്റൊരു റിപ്പോർട്ട് എത്തുന്നത്. തിരുവനന്തപുരം മരുതംകുഴി സ്വദേശി ദർശനെ (17) ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദർശൻ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)