തിരുവനന്തപുരത്ത് ബസിൽ പ്ലസ്ടു വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് കണ്ടക്ടർക്ക് നാല് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ . പ്രതി സന്തോഷ്‌കുമാറി(43)ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2022 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിള്‍ പോകാനായി ബസില്‍ കയറിയ വിദ്യാര്‍ഥിനിയുടെ സ്വകാര്യഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചെന്നാണ് കേസ്. സംഭവം വിദ്യാര്‍ഥിനി കൂട്ടുകാരികളോട് പറഞ്ഞതിനെ തുടർന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖേന പൊലീസിനെ വിവരം അറിയിച്ചു. ബസ് തടഞ്ഞുനിർത്തിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. പേരൂർക്കട എസ്.ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.