NEWSROOM

"ചില കുടുംബ പാർട്ടികൾ കശ്മീർ വികസനം തടഞ്ഞു"; തീവ്രവാദം കശ്മീരിൽ അന്ത്യശ്വാസം വലിക്കുകയാണെന്ന് പ്രധാനമന്ത്രി

കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്ന പ്രതിപക്ഷം വിജയിച്ചാൽ വികസനമില്ലാത്ത കശ്മീർ യുഗത്തിന് അവർ വീണ്ടും തുടക്കമിടുമെന്നും മോദി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രദേശത്തെ വികസനം തകർത്തതിന് കോണ്‍ഗ്രസിനേയും പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും വിമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദോഡയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് വൈകുന്നേരം കഴിഞ്ഞാല്‍ അപ്രഖ്യാപിത കര്‍ഫ്യൂ ഉണ്ടായിരുന്ന കശ്മീരിൽ ഇപ്പോള്‍ തീവ്രവാദം അതിൻ്റെ അന്ത്യ ശ്വാസം വലിക്കുകയാണെന്നാണ് ദോഡയിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. കശ്മീരിലെ വികസനം തകർത്തത് ചില കുടുംബ പാർട്ടികളാണെന്ന് വിമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മൂന്ന് കുടുംബ പാർട്ടികളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബ രാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കി.

എന്നാൽ, ബിജെപി ഭരണകാലത്ത് പാർട്ടിയുടെ ഊർജമായി ഒപ്പമുണ്ടായിരുന്നത് യുവാക്കളായിരുന്നു. അക്കാലത്ത് കുടുംബ പാർട്ടികളുടെ അപ്രമാദിത്വം അവസാനിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്ന പ്രതിപക്ഷം വിജയിച്ചാൽ വികസനമില്ലാത്ത കശ്മീർ യുഗത്തിന് അവർ വീണ്ടും തുടക്കമിടുമെന്നും മോദി പറഞ്ഞു. അവർ ഭരണത്തിൽ വന്നാൽ ഹർത്താലും കല്ലേറും ഉണ്ടാകും. വോട്ടവകാശം തട്ടിയെടുക്കും. സ്കൂളുകൾ അഗ്നിക്കിരയാക്കുമെന്നും മോദി ആരോപിച്ചു.

SCROLL FOR NEXT