NEWSROOM

സിദ്ധാർത്ഥന്റെ കണ്ണട അടക്കമുള്ള വസ്തുക്കള്‍ കാണാനില്ല; പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിനെതിരെ ബന്ധുക്കള്‍

സിദ്ധാര്‍ത്ഥന്‍റെ സാധന സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ വയനാട് പൂക്കോട് ക്യാപംസില്‍ അമ്മാവനും മറ്റ് ബന്ധുക്കളും എത്തിയപ്പോഴാണ് സാധനങ്ങള്‍ കാണാനില്ലെന്ന് മനസിലായത്.

Author : ന്യൂസ് ഡെസ്ക്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ആള്‍ക്കൂട്ട റാഗിങ്ങില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍റെ കണ്ണട അടക്കമുള്ള ചില വസ്കുക്കള്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. സിദ്ധാര്‍ത്ഥന്‍റെ സാധന സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ വയനാട് പൂക്കോട് ക്യാപംസില്‍ അമ്മാവനും മറ്റ് ബന്ധുക്കളും എത്തിയപ്പോഴാണ് സാധനങ്ങള്‍ കാണാനില്ലെന്ന് മനസിലായത്. ഈ വിഷയം ചൂണ്ടിക്കാട്ടി കോളേജ് ഡീനിന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തെ സംബന്ധിച്ചിടത്തോളം മരിച്ച സിദ്ധാർഥൻ്റെ വസ്തുക്കൾ അത്ര വിലപ്പെട്ടതാണ്. നഷ്ടമായവ  ലഭിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിയിൽ പറയുന്നു

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനെയും അസിസ്റ്റന്‍റ് വാർഡനേയും സർവീസിൽ തിരിച്ചെടുക്കാനുള്ള വെറ്ററിനറി സർവകലാശാല മാനേജ്മെൻറ് കൗൺസിൽ തീരുമാനം ഗവര്‍ണര്‍ ഇടപെട്ട് തടഞ്ഞിരുന്നു.പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്ക് ഇരുവര്‍ക്കും നിയമനം നല്‍കാനായിരുന്നു തീരുമാനം.

ഡീന്‍ എം.കെ. നാരായണനെയും അസിസ്റ്റന്‍റ് വാര്‍ഡന്‍ ഡോ കാന്തനാഥിനെയും സര്‍വീസില്‍ തിരിച്ചെടുക്കാനായിരുന്നു നീക്കം. ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്‍റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

SCROLL FOR NEXT