ഫ്രാന്‍സിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. ഏപ്രില്‍ 26ന് വത്തിക്കാന്‍ സമയം 10 മണിക്കാണ് സംസ്കാരം. ഇന്ത്യന്‍ സമയം, ഉച്ചയ്ക്ക് 1.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. നാളെ രാവിലെ 9.30ഓടെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ മാർപാപ്പയുടെ ഭൗതികശരീരത്തിന്റെ പൊതുദർശനമുണ്ടാകും.
തിങ്കളാഴ്ച രാവിലെ 11.05നാണ് മാർപാപ്പ നിര്യാതനായത്. ന്യുമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ അഞ്ചാഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടു. പക്ഷാഘാതത്തെ തുടർന്ന് കോമാ സ്റ്റേജിലെത്തിയ പാപ്പ തുടർന്നുണ്ടായ ഹൃദയധമനിയിലെ തകർച്ച കാരണമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.