പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍, സ്ഥാനമാനങ്ങൾക്ക് വേണ്ടിയുണ്ടാകുന്ന തർക്കം കോൺഗ്രസിൽ സ്വാഭാവികമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ചു പക്ഷേ ഒരിക്കലും അവിടെ ഒരു എംപിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്ന് ജനങ്ങൾക്ക് പരാതിയുണ്ട്. വയനാട്ടിൽ ദുരന്തം ഉണ്ടായ സമയത്ത് പാർലമെൻറ് മെമ്പർ ആയിരുന്നു രാഹുൽ ഗാന്ധി. ഒരിക്കൽ പോലും അദ്ദേഹം പാർലമെന്റിൽ വയനാടിനായി സംസാരിച്ച് കണ്ടില്ലെന്നും എളമരം കരീം ആരോപിച്ചു. പാലക്കാട് ഇതിനുമുമ്പ് എൽഡിഎഫ് ജയിച്ചിട്ടുണ്ടെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് ശക്തമായി മുന്നേറുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും നേരത്തെ പ്രതികരിച്ചിരുന്നു.
ALSO READ: സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ല; സ്ഥാനാർഥിത്വത്തിന് വിജയസാധ്യത മാനദണ്ഡം: വി.കെ ശ്രീകണ്ഠൻ
അതേ സമയം, പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ പി. സരിന്‍ നിലപാട് വ്യക്തമാക്കി. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33ാം വയസില്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നമെന്നും സരിന്‍ വ്യക്തമാക്കി. ഉള്‍പ്പാർട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയായിരിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. പക്ഷേ അത് ആ പാര്‍ട്ടിയുടെ കഴിവാണ്. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി. സരിന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് സരിൻ ഉന്നയിച്ചത്.