പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്ക്. സിഎജി രാഷ്ട്രീയം കളിക്കുകയാണെന്ന് തോമസ് ഐസക്ക് ആരോപിച്ചു. കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗമാണിത്. പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ല. എന്ത് ഡേറ്റ അടിസ്ഥാനമാക്കിയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് അറിയില്ല. തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസമെന്നും, അല്ലാതെ ബിജെപിയുടെ സിഎജിയിൽ അല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
പിപിഇ കിറ്റ് വിവാദത്തിൽ കോവിഡ് കാലത്ത് നടന്ന തീവെട്ടിക്കൊള്ളയാണ് പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അന്ന് പൊതുജനങ്ങൾക്കിടയിൽ വിശദമായി പറഞ്ഞതാണ്. ആരോഗ്യമന്ത്രിയും വൻ അഴിമതിയാണ് കാണിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് കാലത്ത് പുരകത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ് എൽഡിഎഫ് ചെയ്തത്. ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന വലിയ കൊള്ള നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേ സമയം, വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പരാതി നൽകി. 10.23 കോടി രൂപയുടെ അധിക ബാധ്യത എങ്ങനെയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയെയും മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെയും, മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.