NEWSROOM

വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാളെ നാമനിർേദശ പത്രിക സമർപ്പിക്കും, എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ 24ന്

സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ പത്രിക സമർപ്പണത്തിനു പ്രിയങ്കയ്‍ക്കൊപ്പം എത്തും

Author : ന്യൂസ് ഡെസ്ക്



വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ നാമനിർേദശ പത്രിക സമർപ്പിക്കും. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ പത്രിക സമർപ്പണത്തിനു പ്രിയങ്കയ്ക്കൊപ്പം എത്തും. ഇതോടെ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് സാക്ഷിയാവാൻ ദേശീയ നേതാക്കളുടെ വമ്പൻ നിര തന്നെയുണ്ടാവുമെന്ന് ഉറപ്പായി.

പ്രചരണത്തെ ദേശീയ തലത്തിൽ തന്നെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യം കൂടി കോൺഗ്രസിനുണ്ട്. ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗ് സുഖു  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കർണാടക ഉപ മുഖ്യമന്ത്രി ഡി. കെ ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് പുറമേ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും റോഡ് ഷോയിലും പത്രിക സമർപ്പണത്തിലും പങ്കെടുക്കും.

നാളെ 10.30 ന് കൽപ്പറ്റ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് റോഡ് ഷോ ആയി എത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം. ഇന്ന് രാത്രിയോടെ പ്രിയങ്കയും സംഘവും ജില്ലയിലെത്തുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 24ന് പത്രിക സമർപ്പിക്കും. അന്നേ ദിവസം തന്നെയാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും നടക്കുന്നത്. സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം നൽകുന്ന ആത്മവിശ്വാസത്തിൽ പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. 'ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് റോഡ്ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ഇന്ന് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കും.

SCROLL FOR NEXT