NEWSROOM

'40 അടി ഉയരത്തില്‍ തൂങ്ങി കിടന്നാണ് സൗബിന്‍ ലൂസടിക്കടാ എന്ന് പറയുന്നത്'; അജയന്‍ ചാലിശ്ശേരി

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് 'ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോയിലാണ് ചിദംബരവും അജയന്‍ ചാലിശ്ശേരിയും സെറ്റ് നിര്‍മാണത്തെ കുറിച്ച് വിവരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


2024ല്‍ മലയാള സിനിമയെ എല്ലാ തരത്തിലും അഭിമാനം കൊള്ളിച്ച ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം മലയാളത്തില്‍ മാത്രമായിരുന്നില്ല തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം വന്‍ വിജയമായി മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്നത് കൊടൈക്കനാലിലെ ഗുണ കേവായിരുന്നു. ഗുണ കേവിന്റെ സെറ്റ് നിര്‍മിച്ചതിനെ കുറിച്ച് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വിവരിച്ചു. സംവിധായകന്‍ ചിദംബരവും ഇതേ കുറിച്ച് സംസാരിച്ചു. 

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് 'ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോയിലാണ് ചിദംബരവും അജയന്‍ ചാലിശ്ശേരിയും സെറ്റ് നിര്‍മാണത്തെ കുറിച്ച് വിവരിക്കുന്നത്.

'സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍ കൊടൈക്കനാലാണ്. അവിടെ ഇഷ്ടംപോലെ തവണ പോയിട്ടുണ്ട്. ആത്മബന്ധമുള്ള സ്ഥലമാണ്. എന്നാല്‍ ഞാന്‍ ഗുണാ കേവ് കണ്ടിരുന്നില്ല. ആദ്യം ഗുണാ കേവ് കാണാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങാന്‍ പറ്റില്ല. എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സമീപിച്ച് ചെറിയ അനുമതി കിട്ടി. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പായി അങ്ങനെ അവിടെ ഇറങ്ങി കാണാനുള്ള സൗകര്യമുണ്ടായി. ഞാന്‍, പ്രൊഡ്യൂസര്‍ ഷോണ്‍, ഷൈജു ഖാലിദ്, പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ ഇറങ്ങി, അയാള്‍ വീണ കുഴി കണ്ടു. അവിടെ ആദ്യം തന്നെ എതിരേറ്റത് കുരങ്ങന്റെ തലയോട്ടിയാണ്. മരണമാണ് വെല്‍കം ചെയ്തത്. അവിടെത്തെ മണം അങ്ങനെയാണ്. കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള മണങ്ങളുമെല്ലാം കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി', ചിദംബരം പറഞ്ഞു.

'സന്താനഭാരതിയാണ് ഗുണ സിനിമയുടെ സംവിധായകന്‍, വേണു സാറാണ് സിനിമാറ്റോഗ്രാഫര്‍. നമ്മുടെ ടെക്നോളജി ഇത്രയും വലുതായിട്ടും, ക്യാമറകള്‍ ചെറുതായി ഭാരം കുറഞ്ഞിട്ടും ലൈറ്റ് ചെറുതായിട്ടും ഇന്ന് അത് നേടിയെടുക്കാന്‍ എത്ര ബുദ്ധമുട്ടാണെന്ന് ആലോചിച്ചപ്പോള്‍ എനിക്ക് അവരോട് വലിയ ബഹുമാനം തോന്നി. ഗുണാ പോലെയല്ല, ഈ സിനിമ മുഴുവന്‍ ഗുണാ കേവിലാണ്. അങ്ങനെ എല്ലാം നിയന്ത്രണത്തിലാക്കി ചെയ്യാനായി ഗുണാ കേവ് സെറ്റിടാം എന്ന് തീരുമാനിക്കുകയായിരുന്നു', ചിദംബരം കൂട്ടിച്ചേര്‍ത്തു.

'കൊടൈക്കനാലിലെ പല സ്ഥലങ്ങളിലേയും പാറകള്‍ അവിടെനിന്ന് മോള്‍ഡ് ചെയ്ത് അത് ഇവിടെവെച്ച് കാസ്റ്റ് ചെയ്തു. ഗുണാ കേവ് വരെയുള്ള സ്ഥലം കൊടൈക്കനാലില്‍ ഷൂട്ട് ചെയ്ത്, ഗുഹയുടെ എന്‍ട്രി മുതലാണ് സെറ്റിട്ടത്. ഗുണാകേവിനകത്ത് താപനില തുലനപ്പെടുത്താന്‍ ഏസി ഫിറ്റ് ചെയ്തിട്ടുണ്ട്. കുറേ സ്ഥലത്ത് ഏസികള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഗുഹയിലേക്ക് വീഴുന്ന സ്ഥലം ചിത്രീകരിക്കാന്‍ ഫ്ളോറില്‍നിന്നും അമ്പതടി പൊക്കത്തിലുള്ള മൂന്ന് കിണറുപോലുള്ള വിടവുകളുണ്ടാക്കി. അത് ചേര്‍ത്ത് വെച്ചാല്‍ 150 അടി വരുന്ന കിണര്‍ ആകും. ഭാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്, വീഴുന്ന കുഴിയും കേവില്‍ വച്ച് പിടിപ്പിച്ച ഒറിജിനല്‍ ചെടികളും എല്ലാം ചിത്രീകരണം തീരും വരെ അതുപോലെ സൂക്ഷിക്കുകയായായിരുന്നു', അജയന്‍ ചാലിശ്ശേരി പറഞ്ഞു.


SCROLL FOR NEXT