NEWSROOM

അന്‍വറിന്റെ രാജിയോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍

അന്‍വര്‍ എവിടെ പോയാലും ബാധിക്കില്ലെന്ന നിലപാടിലാണ് സിപിഎം.

Author : ന്യൂസ് ഡെസ്ക്

പി.വി. അന്‍വര്‍ രാജിവെച്ചതോടെ നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് പോകും. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയിയെ പരിഗണിക്കണമെന്ന അന്‍വറിന്റെ നിര്‍ദ്ദേശം വന്നതോടെ, മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ മാത്രമാകും എന്നുറപ്പായി. പി.വി. അന്‍വറിന്റെ പരിഹാസത്തിന് മറുപടി പറയുന്നില്ലെന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പ്രസ്താവന, കോണ്‍ഗ്രസിലും കാര്യങ്ങള്‍ക്ക് ധാരണയായെന്ന സൂചനയാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും കുത്തകയായിരുന്ന നിലമ്പൂര്‍ നിയോജക മണ്ഡലം പിടിച്ചെടുത്ത പി.വി. അന്‍വര്‍ അത് തിരിച്ചു നല്‍കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ ആയ അന്‍വര്‍, താന്‍ രാജി വെച്ച സീറ്റില്‍ ഒരു കോണ്‍ഗ്രസുകാരന്‍ മത്സരിക്കണമെന്ന് പറയുന്നതിലും രാഷ്ട്രീയ കൗതുകമുണ്ട്.

തന്റെ രാഷ്ടീയ ശത്രുവായ ആര്യാടന്‍ ഷൗക്കത്തിനെ മത്സര രംഗത്ത് ഇറക്കാതിരിക്കാനുള്ള ജാഗ്രതയായും അതിനെ കാണാം. എന്നാല്‍ അന്‍വറിന്റെ പരിഹാസത്തില്‍ നിന്ന് ഷൗക്കത്ത് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.


അന്‍വര്‍ എവിടെ പോയാലും ബാധിക്കില്ലെന്ന നിലപാടിലാണ് സിപിഎം. ഒടുവില്‍ അന്‍വര്‍ യുഡിഎഫില്‍ എത്തുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞുവെക്കുന്നു. അന്‍വറിന് അനുകൂലമായ ഒരു സാഹചര്യവും നിലമ്പൂരില്‍ ഇല്ലെന്നും ഒരാളെപ്പോലും പാര്‍ട്ടിയില്‍ നിന്ന് കൂടെ പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും യുഡിഎഫും തീരുമാനിക്കുമെന്ന നേതാക്കളുടെ പ്രതികരണം വരുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ പി.വി. അന്‍വറിനായി. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകും.

SCROLL FOR NEXT