NEWSROOM

യു. വിക്രം നല്ല ഉദ്യോഗസ്ഥൻ, മുൻ ക്രൈംബ്രാഞ്ച് മേധാവിയെ നിലനിർത്തി കേസ് അന്വേഷിക്കണം: പി.വി. അൻവർ

മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചാൽ അട്ടിമറി നടക്കുമോ എന്ന് ആക്ഷൻ കൗൺസിലിനും കുടുംബത്തിനും ഭയമുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിൽ അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്ന് പി.വി. അൻവർ എംഎൽഎ. ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് കണ്ട ശേഷമായിരുന്നു അൻവറിൻ്റെ പ്രതികരണം. മലപ്പുറത്തെ മുൻ ക്രൈംബ്രാഞ്ച് മേധാവി യു. വിക്രമിനെ തന്നെ നിലനിർത്തി കേസ് അന്വേഷിക്കണമെന്ന് അൻവർ എംഎൽഎ അഭിപ്രായപ്പെട്ടു.

മുൻ ക്രൈംബ്രാഞ്ച് മേധാവി യു. വിക്രം നല്ല ഉദ്യോഗസ്ഥനാണ്. കേസിലെ അന്വേഷണം തൃപ്തകരമെന്ന് മാമിയുടെ കുടുംബം പറഞ്ഞിരുന്നു. യു. വിക്രമിനെ തന്നെ അന്വേഷണം ഏൽപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചാൽ അട്ടിമറി നടക്കുമോ എന്ന് ആക്ഷൻ കൗൺസിലിനും കുടുംബത്തിനും ഭയമുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.


കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന മാമിയുടെ കുടുംബത്തിൻ്റെ പരാതിക്ക് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏറ്റെടുക്കുന്നത്. കേസിൽ ഒരു ദൃശ്യം പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസ് വഴിത്തിരിവിൽ എത്തിനിൽക്കെയാണ് സിബിഐക്ക് കൈമാറുന്നത് എന്ന വാദം തെറ്റാണെന്നും മാമിയുടെ സഹോദരി റംല പറഞ്ഞു. എഡിജിപി നിയോഗിച്ച സംഘം കേസ് അന്വേഷിച്ചതിൽ വിശ്വാസ്യതക്കുറവുണ്ട്. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ കുടുംബത്തെ ഞെട്ടിച്ചെന്നും റംല പറഞ്ഞു.

2023 ഓഗസ്റ്റ് 22നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതിന്‍റെ തെളിവ് ലഭിച്ചിരുന്നു.

ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി. കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ടവർ പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണം പല ഘട്ടത്തിലും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. നിലമ്പൂർ എംഎല്‍എ അന്‍വറിന്‍റെ ആരോപണങ്ങളാണ് മാമിയുടെ തിരോധാനം വീണ്ടും ചർച്ചാവിഷയമാക്കിയത്.

SCROLL FOR NEXT