NEWSROOM

ചോദ്യപേപ്പർ ചോർച്ച: പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ സംവിധാനത്തിൻ്റെ വിശ്വാസ്യതയെ തകർക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷ്യൻസ് സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ ന്യൂസ്‌ മലയാളത്തിന്. പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തി. പൊതുവിദ്യാഭ്യാസ സംവിധാനത്തിൻ്റെ വിശ്വാസ്യതയെ തകർക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കെമിസ്ട്രി അധ്യാപകനായ പ്രതി ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങൾ അടക്കം മുൻകൂട്ടി പ്രവചിക്കുന്നു. ചോദ്യപേപ്പർ കാണാതെ എങ്ങനെയാണ് ഒരാൾക്ക് ചോദ്യങ്ങളുടെ രീതി പോലും മാറാതെ പ്രവചിക്കാൻ സാധിക്കുന്നത് എന്ന ചോദ്യവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. ചോദ്യപേപ്പർ ചോർന്നതാണെന്നാണ് സബ്ജക്ട് വിദഗ്ധരുടെ മൊഴി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പ്രതി ഒളിവിൽ കഴിയുന്നത് കൂടുതൽ കാര്യങ്ങൾ ഒളിപ്പിക്കാനാണെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

SCROLL FOR NEXT