NEWSROOM

ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റ് ചെയ്യും; അവര്‍ വിമര്‍ശനാതീതയല്ല; മറുപടിയുമായി രാഹുല്‍ ഈശ്വര്‍

സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് നല്‍കിയ പരാതിക്ക് പിന്നാലെ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'ഹണി റോസിനെ ബഹുമാന പുരസരം വിമര്‍ശിക്കാനുള്ള അവകാശം ഏത് ഒരു ഇന്ത്യന്‍ പൗരനുമുണ്ട്. ബോബി ചെമ്മണ്ണൂരിനെ അങ്ങനെ വിമര്‍ശിക്കാനുള്ള അവകാശം ഏത് ഇന്ത്യന്‍ പൗരനമുണ്ട്. വിമര്‍ശന സ്വാതന്ത്ര്യം അതിരു കടക്കരുത്. വസ്ത്രധാരണ സ്വാതന്ത്ര്യം അതിരു കടക്കരുത്. ഇത് ആര് തീരുമാനിക്കും ഇന്ത്യന്‍ ഭരണഘടനയും സമൂഹവും തീരുമാനിക്കും,' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ വരാം. വ്യത്യസ്ത വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അസഹിഷ്ണുത കാണിക്കരുത്. ഹണി റോസ് വിമര്‍ശനത്തിന് അതീതയാണോ? സംഘടിതമായി ഓര്‍ഗനൈസ്ഡ് പിആര്‍ അറ്റാക്ക് നടന്നനു എന്നാണ് ഹണി റോസ് പറയുന്നത്. അങ്ങനെ ഒരാളോട് എങ്കിലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ തന്റെ പൊതു ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ കേസ് താന്‍ തന്നെ നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

താനും കുടുംബവും നിലവില്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വര്‍ ആണെന്ന് പറഞ്ഞ ഹണിറോസ് അദ്ദേഹത്തിനെതിരെ നിയമ നടപിടിയുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഹണിറോസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്നും ഹണി റോസ് ആരോപിച്ചു.

SCROLL FOR NEXT