NEWSROOM

ചേത്‌നയ്ക്കായി പ്രാര്‍ഥനയോടെ; മൂന്ന് വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണിട്ട് 70 മണിക്കൂര്‍ പിന്നിട്ടു

മകളെ നഷ്ടമായതു മുതല്‍ ഭക്ഷണം കഴിക്കാതെ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ചേത്‌നയുടെ അമ്മ

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ചേത്‌നയെന്ന മൂന്ന് വയസ്സുകാരിക്കായി പ്രാര്‍ത്ഥനയോടെ രാജ്യം. ചേത്‌നയ്ക്കായുള്ള രക്ഷാപ്രവര്‍ത്തനം 70 മണിക്കൂര്‍ പിന്നിടുകയാണ്. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌രര്‍ ജില്ലയിലെ സരുന്ദിലാണ് അപകടം നടന്നത്.

പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സേനകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രത്യാശയിലാണ് കുടുംബം. മകളെ നഷ്ടമായതു മുതല്‍ ഭക്ഷണം കഴിക്കാതെ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ചേത്‌നയുടെ അമ്മ ഡോളി ദേവി.

എന്നാല്‍, രക്ഷാപ്രവര്‍ത്തനം നീണ്ടുപോകുന്നത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞ് കിണറ്റില്‍ വീണിട്ട് രണ്ട് ദിവസത്തില്‍ കൂടുതലായി. ആവശ്യത്തിന് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ കുഞ്ഞിന് അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ദൗത്യസംഘം.

ആദ്യഘട്ടത്തില്‍ 10 അടിയുള്ള ഇരുമ്പ് ദണ്ഡില്‍ ഘടിപ്പിച്ച കൊളുത്തുപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് പൈലിങ് മെഷീന്‍ ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാനായി ശ്രമം. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി കുത്തി രക്ഷാപ്രവര്‍ത്തനം നടത്താനാണ് ശ്രമം.

കുഴല്‍ക്കിണറിന്റെ വീതി കുറഞ്ഞതും ഈര്‍പ്പവും, ചുറ്റുമുള്ള മണ്ണ് അടിഞ്ഞുകൂടിയതും കാരണം രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്നാണ് ദൗത്യസംഘം പറയുന്നത്.

SCROLL FOR NEXT