ഐപിഎൽ 2025 സീസണിൽ നായകസ്ഥാനത്തേക്ക് പുതുമുഖത്തെ കൊണ്ടുവന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. പ്രതിഭാധനനായ ഓൾറൗണ്ടറായ രജത് പടിദാർ ആണ് ഇനി ടീമിനെ നയിക്കുക. ആർസിബിയുടെ എട്ടാമത്തെ നായകനാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസിസിൽ നിന്നാണ് താരം ടീമിൻ്റെ ചുമതലയേറ്റെടുക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലും പിന്നിട്ട വർഷം മധ്യപ്രദേശിനായി നായകനായി തകർപ്പൻ പ്രകടനമാണ് യുവതാരം പുറത്തെടുത്തത്. സയ്യിദ് മുഷ്താഖലി ട്രോഫി പരമ്പരയിൽ മധ്യപ്രദേശിനെ ഫൈനലിൽ എത്തിച്ചിരുന്നു. ഫൈനലിൽ മുംബൈയോട് തോൽക്കുകയായിരുന്നു. 428 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ രണ്ടാമത്തെ ടോപ് സ്കോററായും മാറി. 61.14 ശരാശരിയിലാണ് താരം ബാറ്റുവീശിയത്.
ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കുന്ന അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ക്യാപ്റ്റനായി പുത്തൻ ഇന്നിങ്സ് തുടങ്ങാനുള്ള ശ്രമത്തിലാണ്. 2019 മുതൽ 12 മത്സരങ്ങളിൽ മധ്യപ്രദേശിനെ വിജയത്തിലെത്തിച്ച പടിദാർ നാലു മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്.
വിരാട് കോഹ്‌ലിയെ വീണ്ടും നായകനായി അവതരിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഒരു യുവതാരത്തിലേക്ക് ബെംഗളൂരുവിൻ്റെ നായകപദവിയെത്തുന്നത്. 31കാരനായ രജത് വലംകൈയ്യൻ ടോപ് ഓർഡർ ബാറ്ററും ഓഫ് സ്പിന്നറുമാണ്.