NEWSROOM

ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകും, രാജ്യസുരക്ഷ പ്രതിരോധമന്ത്രിയായ എന്‍റെ ഉത്തരവാദിത്തം: രാജ്‌നാഥ് സിങ്

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്നും കേന്ദമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തക്കതായ മറുപടി നൽകുമെന്ന കാര്യം ഉറപ്പാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷ, പ്രതിരോധ മന്ത്രിയായ തന്‍റെ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്നും കേന്ദമന്ത്രി അറിയിച്ചു. മോദിയുടെ പ്രവർത്തനമികവ് ജനങ്ങള്‍ക്കറിയാമല്ലോ എന്നും രാജ്‌നാഥ് സിങ് ഓർമപ്പെടുത്തി.


പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യോമസേനാ മേധാവിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു എയർ ചീഫ് മാർഷല്‍ എ.പി. സിംങുമായി കൂടിക്കാഴ്ച നടത്തിയത്. ഭീകാരാക്രമണത്തിനു പിന്നാലെ വിവിധ സേനാ മേധാവികളുമായി പ്രധാനമന്ത്രി അടിയന്തര യോ​ഗങ്ങൾ ചേർന്നിരുന്നു.

നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുമായി ചർച്ച നടത്തി 24 മണിക്കൂർ തികയും മുൻപാണ് പ്രധാനമന്ത്രി വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞയാഴ്ച കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
ഏപ്രിൽ 29ന് പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിൽ ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു.


26 പേരാണ് ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നാല് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തുർക്കിയുടെ നാവിക കപ്പൽ പാകിസ്ഥാൻ തുറമുഖത്ത് നങ്കൂരമിട്ടു. ടിസിജി ബുയുക്കഡ കപ്പലാണ് കറാച്ചി തുറമുഖത്തെത്തിയത്. സൗഹൃദ സന്ദർശനമാണിത് എന്ന് അറിയിച്ച പാകിസ്ഥാൻ നാവികസേന കപ്പലിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.


SCROLL FOR NEXT