NEWSROOM

"സരിന്‍ അധികാര ദുര്‍മോഹത്തിന്‍റെ അവതാരമായി മാറി"; സിപിഎമ്മിനെയും ബിജെപിയെയും നേരിടുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡിജിറ്റല്‍ മീഡിയ കൺവീനറായ സരിന്‍ പാർട്ടിക്കുള്ളില്‍ വിമത സ്വരം ഉയർത്തിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി ഡോ. പി. സരിന്‍ മത്സരിക്കുമെന്ന വാർത്തവന്നതിനു പിന്നാലെ പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാര ദുർമോഹത്തിന്‍റെ അവതാരമായി സരിൻ മാറിയെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഉപതെരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാതെ വന്നപ്പോൾ സരിന്‍ കോൺഗ്രസിനെ തള്ളിപ്പറയുന്നുവെന്നും കോൺഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാർട്ടിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സരിൻ സിപിഎമ്മിന്‍റെ കോടാലിക്കൈ ആയി മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ്‌ -ബിജെപി ഡീൽ ഇല്ല. സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡിജിറ്റല്‍ മീഡിയ കൺവീനറായ സരിന്‍ പാർട്ടിക്കുള്ളില്‍ വിമത സ്വരം ഉയർത്തിയത്. സ്ഥാനാർഥി സാധ്യതാ പട്ടികയില്‍ സരിന്‍റെ പേരുമുണ്ടായിരുന്നു. ജനാധിപത്യമായ രീതിയില്‍ സ്ഥാനാർഥിയെ തീരുമാനിക്കണമെന്നും 'കെട്ടിയിറക്കി' എന്ന തോന്നല്‍ അണികള്‍ക്കിടയില്‍ വരാന്‍ പാടില്ലെന്നും സരിന്‍ അഭിപ്രായപ്പെട്ടു.

നല്ല സ്ഥാനാർഥിയെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടാൽ നിസംശയം തെരഞ്ഞെടുപ്പിനിറങ്ങുമെന്നും സരിൻ പ്രസ്താവന നടത്തി. സിപിഎം പ്രവർത്തന രീതികളെ പുകഴ്ത്തി സംസാരിച്ച സരിൻ, കോൺഗ്രസ് ബിജെപിയെ പിന്തുണക്കുകയാണെന്ന് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സരിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിനു പിന്നാലെ, സരിനെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കുകയായിരുന്നു.

SCROLL FOR NEXT