NEWSROOM

രണ്ടാംദിനം പിടിമുറുക്കി കേരളം; വിദര്‍ഭ 379 റണ്‍സിന് പുറത്ത്

125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിദര്‍ഭയുടെ എല്ലാം വിക്കറ്റും വീഴ്ത്തിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

Author : ന്യൂസ് ഡെസ്ക്


രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിന്റെ രണ്ടാം ദിനം മത്സരം തിരിച്ചുപിടിച്ച് കേരളം. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് 379 റണ്‍സിന് അവസാനിച്ചു. ആദ്യ സെഷന്‍ തുടങ്ങി പത്താം ഓവറില്‍ ഒന്നാം ദിനത്തിലെ ഹീറോ, ഡാനിഷ് മാലെവാറിന്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു കേരളത്തിന്റെ തുടക്കം. പിന്നാലെ, ഡാനിഷിനൊപ്പം രാത്രിക്കാവല്‍ നിന്ന യാഷ് താക്കൂറിന്റെ വിക്കറ്റും സ്വന്തമാക്കി. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിദര്‍ഭയുടെ എല്ലാം വിക്കറ്റും വീഴ്ത്തിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

ഒന്നാം ദിനം അവസാനിക്കുമ്പോള്‍, നാല് വിക്കറ്റിന് 254 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു വിദര്‍ഭ. 259 പന്തില്‍ 14 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 138 റണ്‍സുമായി ഡാനിഷും 13 പന്തില്‍ അഞ്ച് റണ്‍സുമായി യാഷ് താക്കൂറുമായിരുന്നു ക്രീസില്‍. എന്നാല്‍ കേരളം ന്യൂബോള്‍ എടുത്തതോടെ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ വിദര്‍ഭ തിരിച്ചടി നേരിട്ടു. 285 പന്തില്‍ 153 റണ്‍സെടുത്തു നിന്ന ഡാനിഷിനെ എന്‍.പി. ബേസില്‍ ബൗള്‍ഡാക്കുകയായിരുന്നു. ഡാനിഷിനൊപ്പം രാത്രിക്കാവല്‍ നിന്ന യാഷ് താക്കൂറിന്റെ വിക്കറ്റായിരുന്നു അടുത്തത്. ബേസിലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് യാഷ് താക്കൂര്‍ പുറത്തായത്. 60 പന്ത് നേരിട്ട യാഷ് 25 റണ്‍സ് നേടി. തൊട്ടടുത്ത ഓവറില്‍ യാഷ് റാത്തോഡിനെയും (3) കേരളം മടക്കി. ഈഡന്റെ പന്തില്‍ രോഹന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അക്ഷയ് വാഡ്‌കര്‍ (9), അക്ഷയ് കര്‍നെവാര്‍ (12), നചികേത് ഭൂട്ടെ (32) ഹര്‍ഷ് ദുബെ ( പുറത്താകാതെ 12), എന്നിവരുടെ ചെറുത്തുനില്‍പ്പുകള്‍ അധികം നീണ്ടില്ല.

ആദ്യദിനം തകര്‍ച്ചയില്‍ നിന്ന് തുടങ്ങിയ വിദര്‍ഭ പിന്നീട് മത്സരം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് പാര്‍ഥ് രേഖാഡെ (0), ദര്‍ശന്‍ നല്‍ക്കാണ്ടെ (1), ധ്രുവ് ഷോറെ (16) എന്നിവരുടെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടപ്പെട്ടിരുന്നു. മൂന്ന് വിക്കറ്റിന് 24 എന്ന നിലയില്‍നിന്ന് ഡാനിഷ് മാലെവാറും കരുണ്‍ നായരും ചേര്‍ന്നാണ് വിദര്‍ഭയെ മുന്നോട്ടുനയിച്ചത്. കേരളത്തിന്റെ ബൗളിങ് ആക്രമണത്തെ ഇരുവരും ക്ഷമയോടെ നേരിട്ടു. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയും ഡാനിഷ് ആക്രമിച്ചുകളിച്ചപ്പോള്‍, പ്രതിരോധത്തിലൂന്നിയായിരുന്നു കരുണിന്റെ ബാറ്റിങ്.

188 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു കരുണിന്റെ മടക്കം. ഏഡന്‍ എറിഞ്ഞ പന്ത് വൈഡായി കീപ്പറെയും ഫസ്റ്റ് സ്ലിപ്പിനെയും മറികടക്കുന്നത് കണ്ടുള്ള കരുണിന്റെ ഓട്ടമാണ് പിഴച്ചത്. റണ്ണിനായുള്ള വിളി നോണ്‍ സ്ട്രൈക്ക് എന്‍ഡിലുള്ള ഡാനിഷ് ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് നിരസിച്ചു. രോഹന്‍ അതിനിടെ ഓടി പന്ത് എടുത്തിരുന്നു. കരുണ്‍ തിരികെ ക്രീസിലേക്ക് എത്തുംമുന്‍പേ രോഹന്റെ നേരിട്ടുള്ള ഏറ് സ്റ്റംപ് തെറിപ്പിച്ചു. നിരാശയോടെ ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു കരുണിന്റെ മടക്കം. കരുണും ഡാനിഷും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. കേരളത്തിനുവേണ്ടി നിതീഷും ഈഡന്‍ മൂന്ന് വിക്കറ്റ് വീതം നേടി. ബേസില്‍ എന്നിവര്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.


SCROLL FOR NEXT