സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ നടിയുടെ രാഷ്ട്രീയ ബന്ധങ്ങളെച്ചൊല്ലിയുള്ള തർക്കം കനക്കുന്നു. നടി രന്യ റാവു കേസിൽ നിന്ന് രക്ഷപ്പെടനായി സിദ്ധരാമയ്യ സർക്കാരിലെ രണ്ട് മന്ത്രിമാരെ സമീപിച്ചതായി ബിജെപി ആരോപിച്ചു. സർക്കാരിലെ സ്വാധീനമുള്ള വ്യക്തികളുടെ നേരിട്ടുള്ള പിന്തുണയില്ലാതെ രന്യ റാവുവിന് സ്വർണം കടത്താൻ കഴിയില്ലായിരുന്നെന്നും സംസ്ഥാന ബിജെപി മേധാവി ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
"സ്വർണകടത്ത് കേസിൽ പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാനായി അവരുടെ സ്വാധീനം ഉപയോഗിച്ച് ചില കോൺഗ്രസ് മന്ത്രിമാരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ ഈ മന്ത്രിമാർ അവരെ സഹായിക്കാൻ ശ്രമിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പിന്നാലെ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. ഇതിന് പിന്നിൽ ആരാണെന്ന് നമുക്ക് മനസ്സിലാകും," ബിജെപി നേതാവും എംഎൽഎയുമായ വൈ ഭരത് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ബി.വൈ. വിജയേന്ദ്രയുടെ ആരോപണത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര മറുപടി നൽകി. ഇപ്പോൾ കേസ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. അവരുടെ കണ്ടെത്തലുകൾ പുറത്തുവിടട്ടെ. അതുവരെ ഉയരുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു ജി. പരമേശ്വരയുടെ പക്ഷം. അതേസമയം 2023ൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കീഴിൽ, രന്യ റാവുവിന് ഭൂമി അനുവദിച്ചിരുന്നെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നടി ഭൂമി അനുവദിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
നിലവിൽ സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വർണ റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് മാർച്ച് പത്ത് വരെ കസ്റ്റഡി അനുവദിച്ചത്. മാർച്ച് 3 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) എത്തിയപ്പോഴാണ് 33 കാരിയായ രന്യയെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികൾ നടിയുടെ കൈവശം നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തുത്. മാർച്ച് 5നാണ് രന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ.
ആർക്ക് വേണ്ടിയാണ് രന്യ സ്വർണം കടത്തിയത് എന്നടക്കമുള്ള നിർണായക വിവരങ്ങൾ ഡിആർഐക്ക് കണ്ടെത്തേണ്ടതുണ്ട്. കസ്റ്റഡിയിലിരിക്കെ, തന്നെ കേസിൽ കുടുക്കിയതാണെന്ന് രന്യ പൊലീസിനോട് പറഞ്ഞിരുന്നു. അതിനാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സ്വർണ റാക്കറ്റുകളുമായി രന്യക്ക് ബന്ധമുണ്ടോയെന്നും ഡിആർഐ അന്വേഷിക്കും. രന്യയുടെ ലാപ്ടോപും മൊബൈൽ ഫോണും പിടിച്ചെടുത്ത് വിവരങ്ങൾ പരിശോധിച്ച് വരികയാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഡിആർഐ രന്യയെ ചോദ്യം ചെയ്യുക