ബലാത്സംഗ കേസിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ വി.എസ്. ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
മുകേഷ്, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് രഹസ്യവാദം നടത്തിയാണ് ഇന്ന് വിധി പറയുന്നത്. 2011ൽ ഒരേ സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. പ്രതിയായ മറ്റുള്ളവരും വിവിധ സന്ദർഭങ്ങളിൽ തന്നെ ചൂഷണം ചെയ്തെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ പറയുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ്റെ നിലപാട്.
അതേസമയം, ലൈംഗികാതിക്രമ പരാതി നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത്, നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു എന്നിവരും മുന്‍കൂർ ജാമ്യത്തിനായി കോടതിയെ സമീച്ചിരുന്നു. ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മണിയന്‍പിള്ള രാജു ജാമ്യ ഹർജി സമർപ്പിച്ചത്. ഇരുവരുടെയും ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാൽ അത് രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.