NEWSROOM

യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ; നന്ദിയറിച്ച് സെലൻസ്കി

ഇരുവരുടെയും ഒരു മാസത്തിനിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്

Author : ന്യൂസ് ഡെസ്ക്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ പരാമർശം. ഇരുവരുടെയും ഒരു മാസത്തിനിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്.

READ MORE: ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണം: 492 മരണം, 1600 ലേറെ പേർക്ക് പരുക്ക്

യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുകയും, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏത് സഹായവും ചെയ്തുനൽകാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 1992ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിനിലെത്തുന്നത്.

പ്രസിഡൻ്റ് സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രെയ്നിലെത്തിയത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തീരൂമാനമായെന്ന് സന്ദർശനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

READ MORE: "മനുഷ്യത്വത്തിൻ്റെ വിജയം യുദ്ധക്കളത്തിലല്ല, ഭീകരവാദം വെല്ലുവിളികൾ സൃഷ്ടിക്കുന്നു"; യുഎൻ ഫ്യൂച്ചർ സമ്മിറ്റിൽ പ്രധാനമന്ത്രി

സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ പ്രശ്ന പരിഹാരത്തെക്കുറിച്ചും, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ചകൾ നടത്തിയത്. സംഘർഷം അവസാനിപ്പിക്കുന്നതിനായി മോദി നടത്തുന്ന ശ്രമങ്ങൾക്കും വിക്രം മിസി നന്ദി പറഞ്ഞു.

SCROLL FOR NEXT