ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാൻ മോദി സർക്കാർ വഴിയൊരുക്കിയെന്നാണ് ഖാർഗെയുടെ ആരോപണം. നാഷണൽ സ്കിൽ ഡെവലെപ്പ്മെൻ്റ് കോർപ്പറേഷൻ വഴി 15,000 തൊഴിലാളികളെ അയക്കാനാണ് നീക്കമെന്നും ഖാർഗെ ആരോപിച്ചു. എക്സ് പോസ്റ്റിലാണ് ഖാർഗെ മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ട് ഇന്ത്യൻ യുവാക്കൾ സംഘർഷ മേഖലയിൽ എത്തിയിരുന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണമെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹരിയാനയിലെ യുവജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. നാളെ ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖാർഗെയുടെ ആരോപണം. ഹരിയാനയിൽ 90 മണ്ഡലങ്ങളിലായി 20000 പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ വോട്ടർമാർ നാളെ പോളിങ്ങ് ബൂത്തിലേക്കും.
ALSO READ: പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി