പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ. പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയിലാണ് കോടതി വിധി.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്കു ലഭിക്കേണ്ടതാണെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകളടങ്ങിയ പാക്കറ്റുകൾ കീറിയ നിലയിൽ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാലാം നമ്പർ മേശയിലെ അസാധുവായ തപാൽ വോട്ടുകളുണ്ടായിരുന്ന രണ്ടു പാക്കറ്റുകളിൽ ഒന്നിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മീഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ. ബുട്ടോലിയ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.