വയനാട്ടിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം. അമ്പലവയൽ സ്വദേശി ഷിബു തങ്കച്ചൻ്റെ വീട്ടിലെ പൈപ്പ് ലൈനിലുടെയാണ് ചത്ത എലിയുടെ അവശിഷ്ടം വന്നത്. ദിവസങ്ങളായി ഈ വെള്ളത്തിൽ മാലിന്യമുണ്ടെന്നും ദുർഗന്ധം ഉയരാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ ആയിരം കൊല്ലിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലാണ് കുടിവെള്ളത്തിലുടെ ചത്ത എലിയുടെ അവശിഷ്ടം വന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഉപഭോക്താക്കൾക്ക് കഴിഞ്ഞ 20 ദിവസങ്ങളായി പൈപ്‌ലൈനിലൂടെ ദുർഗന്ധമുള്ള, കലങ്ങിയ, ചളി നിറഞ്ഞ മലിനജലമാണ് ലഭിക്കുന്നത്. പല പ്രാവശ്യം ഇതെക്കുറിച്ചു വാട്ടർ അതോറിറ്റിയുടെ സുൽത്താൻ ബത്തേരി ഓഫീസിൽ പരാതി അറിയിച്ചെങ്കിലും നടപടി എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
പ്രദേശത്തെ അൻപതോളം വീട്ടുകാർക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ഏക ആശ്രയം. പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്.