NEWSROOM

കവരൈപേട്ട ട്രെയിൻ അപകടം: അട്ടിമറിസാധ്യതയെന്ന് കേന്ദ്രം; അന്വേഷണത്തിന് എൻഐഎയെ നിയമിക്കുമെന്ന് സൂചന

300 ലധികം പേർ കൊല്ലപ്പെട്ട ഒഡീഷയിലെ ട്രെയിൻ അപകടത്തിന് തികച്ചും സമാനമായ രീതിയിലാണ് ചെന്നെയിലെ അപകടവുമെന്നതും പ്രസക്തമാണ്

Author : ന്യൂസ് ഡെസ്ക്

ചെന്നെ കവരൈപേട്ട ട്രെയിൻ അപകടത്തിൽ അട്ടിമറി സ്വാധ്യത സംശയിച്ച് കേന്ദ്രം. വിഷയത്തിൽ അന്വേഷണം എൻഐഎക്ക് വിടാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് അപകട കാരണങ്ങൾ അന്വേഷിക്കുന്നത്. 300 ലധികം പേർ കൊല്ലപ്പെട്ട ഒഡീഷയിലെ ട്രെയിൻ അപകടത്തിന് തികച്ചും സമാനമായ രീതിയിലാണ് ചെന്നെയിലെ അപകടവുമെന്നതും പ്രസക്തമാണ്.

അപകടത്തിന് കാരണമായത് സിഗ്നൽ തകരാറാണെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. മെയിൻ ലൈനിലൂടെ പോകേണ്ട മൈസൂർ ദർഭാങ്ക ഭാഗ്മതി എക്‌സ്പ്രസിന്, ലൂപ്പ് ലൈനിലൂടെ കടന്നുപോകാൻ സിഗ്‌നൽ ലഭിച്ചതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ലോക്കോ പൈലറ്റിൻ്റെ പിഴവാണ് അപകടകാരണമെന്നാണ് നിലവിൽ റെയിൽവേ നിലപാട്.

ALSO READ: കവരൈപേട്ട അപകടം: പരുക്കേറ്റ നാല് പേരുടെ നില ഗുരുതരം; രണ്ട് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ കവരൈപേട്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി. എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പാഴ്സൽ കോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

ഗുഡൂരിലേക്കും തുടർന്ന് ആന്ധ്രാപ്രദേശിലേക്കും പോകുകയായിരുന്ന മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസിൽ 1400ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗുഡ്‌സ് ട്രെയിൻ ലൂപ്പ് ലൈനിലാണ് നിർത്തിയിട്ടിരുന്നത്. മെയിൻ ലൈനിലേക്ക് കടക്കാൻ സിഗ്നൽ ലഭിച്ചിട്ടും മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ലൂപ് ലൈനിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്നാണ് ഗുഡ്സ് ട്രെയിനിലിടിച്ച് അപകടമുണ്ടായത്.


രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലാസൂർ ട്രെയിൻ അപകടവുമുണ്ടായതും സമാനമായ രീതിയിലായിരുന്നു. കോറമാണ്ടൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് ഗുഡ്സ് ട്രെയിനിൽ ഇടിക്കാൻ കാരണം. തുടർന്നാണ് പാളം തെറ്റി ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ 296 പേരാണ് മരിച്ചത്.

SCROLL FOR NEXT