NEWSROOM

പരാതി നൽകാനാവുക 21 വിഷയങ്ങളിൽ മാത്രം; കരുതലും കൈത്താങ്ങും ജനകീയ അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിന് നിയന്ത്രണം

മുൻ വർഷങ്ങളില്ലാത്ത വിധം ഒരു വ്യക്തിക്ക് മൂന്ന് പരാതികൾ മാത്രമെ നൽകാനാവു എന്നതും ഈ വർഷം മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്


താലൂക്ക് തലങ്ങളിൽ മന്ത്രിമാർ നേരിട്ടെത്തി പങ്കെടുക്കുന്ന കരുതലും കൈത്താങ്ങും ജനകീയ അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിന് നിയന്ത്രണം. ഡിസംബർ 9 മുതൽ ജനുവരി 13 വരെ നിശ്ചയിച്ചിരിക്കുന്ന അദാലത്തിൽ 21 വിഷയങ്ങളിൽ മാത്രമാണ് പരാതി നൽകാനാവുക. മുൻ വർഷങ്ങളില്ലാത്ത വിധം ഒരു വ്യക്തിക്ക് മൂന്ന് പരാതികൾ മാത്രമെ നൽകാനാവു എന്നതും ഈ വർഷം മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.


രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ജനങ്ങൾക്ക് കരുതലും കൈത്താങ്ങുമെന്ന രീതിയിൽ ജനകീയ അദാലത്ത് പരിപാടിക്ക് തുടക്കമിടുന്നത്. 14 ജില്ലകളിലെയും മുഴുവൻ താലൂക്കുകളിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതി കേൾക്കുകയും തത്സമയം പരിഹാരം ഉണ്ടാക്കുകയും അദാലത്തിന്റെ ഭാഗമായി ചെയ്തിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ജന സമ്പർക്ക മാതൃകയിൽ തുടങ്ങിയ പരിപാടി വിജയമാവുകയും ജനങ്ങൾക്ക് ആശ്വാസമാവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതലാരംഭിച്ച ഈ വർഷത്തെ അദാലത്തുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയരുന്നത്.

ഇത്തവണത്തെ അദാലത്തിൽ 21 വിഷയങ്ങളിൽ മാത്രമാണ് പരാതി നൽകാൻ പൊതുജനങ്ങൾക്കവസരമുള്ളത്. കൂടാതെ ഒരു വ്യക്തിക്ക് പരമാവധി മൂന്ന് പരാതികൾ മാത്രമാവും മന്ത്രിമാർക്ക് മുന്നിൽ നേരിട്ടെത്തി നൽകാനാവുക. കരുതലും കൈത്താങ്ങും അദാലത്തിൽ നൽകുന്ന പരാതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും വിഷയങ്ങൾ പരിമതപ്പെടുത്തിയതും പരിപാടിയുടെ ജനകീയതക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ടെന്നും നിലവിലെ തീരുമാനങ്ങളിൽ മാറ്റമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

SCROLL FOR NEXT