NEWSROOM

എം.ടിയുടെ വീട്ടിലെ കവര്‍ച്ച: മോഷ്ടിച്ച സ്വർണം പലയിടത്തായി വില്പന നടത്തിയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് പ്രതികൾ

പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുജോലിക്കാരി ശാന്ത, ബന്ധു പ്രകാശൻ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികളുമായി പൊലീസ് എംടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ പ്രതികൾ പല സ്ഥലങ്ങളിലായി സ്വർണം വില്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു .മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം, പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുജോലിക്കാരി ശാന്ത, ബന്ധു പ്രകാശൻ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. അവധി ദിവസമായതിനാൽ പൊലീസിന് സ്വർണം കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെയാണ് കവര്‍ച്ചയില്‍ വീട്ടിലെ പാചകക്കാരി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞയാഴ്ചയാണ് എം.ടിയുടെ വീട്ടില്‍ നിന്ന് 26 പവന്‍ ആഭരണം മോഷണം പോയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ 'സിത്താര' വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണുണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ തന്നെ ഉണ്ട്.

സെപ്റ്റംബര്‍ 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ആ ദിവസങ്ങളില്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. തിരികെയെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിപ്പൊളിച്ചതിൻ്റെയോ, വീട്ടില്‍ കവര്‍ച്ച നടന്നതിന്റെയോ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

SCROLL FOR NEXT