യുക്രെയ്‌നിൽ ആണവായുധങ്ങൾ പ്രയോഗിക്കേണ്ടതിൻ്റെ ആവശ്യം ഉണ്ടായിട്ടില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ആണവായുധങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും, അത് പ്രയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
തൻ്റെ 25 വർഷത്തെ ഭരണത്തെക്കുറിച്ച് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ഒരുക്കിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പുടിൻ്റെ പ്രതികരണം. യുക്രെയ്നിലെ സംഘർഷത്തെ "യുക്തിസഹമായ ഒരു പരിസമാപ്തി"യിലേക്ക് കൊണ്ടുവരാൻ റഷ്യയ്ക്ക് ശക്തിയും മാർഗവുമുണ്ടെന്നും പുടിൻ അറിയിച്ചു.
ALSO READ: വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളോഡിമിർ പുടിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പുടിൻ അകാരണമായി ജനവാസമേഖലയിലേക്കും നഗരങ്ങളിലേക്കും മിസൈലുകൾ തൊടുക്കുകയാണ്. നിരവധി ആളുകൾ മരിച്ച് വീഴുകയാണ്. പുടിനെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നും റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും ട്രംപ് അറിയിപ്പ് നൽകിയിരുന്നു.
30 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഈസ്റ്റർ പ്രമാണിച്ചും പുടിൻ വെടിനിർത്തൽ കരാറിന് നിർദേശം നൽകിയിരുന്നു. താൽക്കാലിക വെടിനിർത്തൽ കരാറിൻ്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. യുക്രെയ്നുമായി യുദ്ധം ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിക്കുന്നത്.