അതിർത്തി മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കകൾ പങ്കുവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നല്ല അയൽവക്കങ്ങളെ മിസ് ചെയ്യുന്നുവെന്നാണ് ചൈനയെയും പാകിസ്ഥാനെയും കുറിച്ച് എസ്. ജയശങ്കർ പറഞ്ഞത്. ഇസ്‌ലാമാബാദിൽ വച്ച് സംഘടിപ്പിച്ച എസ്‌സിഒ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അയൽരാജ്യങ്ങളെ കുറിച്ച് പരാമർശം നടത്തിയത്.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പരസ്പര ബഹുമാനത്തിലും പരമാധികാര സമത്വത്തിലും അധിഷ്ഠിതമായിരിക്കണം.അത് പ്രാദേശിക സമഗ്രതയേയും പരമാധികാരത്തേയും അംഗീകരിക്കുന്നതായിരിക്കണമെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. വിശ്വാസമില്ലാതാകുമ്പോൾ സഹകരണം ഉണ്ടാകില്ല, അതാണ് രണ്ട് അയൽക്കാരെക്കുറിച്ചുള്ള സൂക്ഷ്മമായ പരാമർശത്തിൽ ജയശങ്കർ എടുത്തുകാണിച്ചത്.
ALSO READ: "പാകിസ്ഥാനിലെ മൂന്ന് തിന്മകൾ"; പാക് സന്ദർശനത്തിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
അതിർത്തികളിലൂടെ കടന്നുവരുന്നത് തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നീ മൂന്ന് തിന്മകളാണെങ്കിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധവും, യാത്രകളും, ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഇല്ലാതാകുമെന്നു ജയശങ്കർ പറഞ്ഞു. നീണ്ട ഒൻപത് വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഒരു മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.
ഏകലോക സങ്കൽപ്പത്തിൽ നിന്ന് വിവിധ തലങ്ങളുള്ള ബഹുമുഖ ലോകത്തേക്കാണ് ഇപ്പോഴുള്ള സഞ്ചാരമെന്നും ആഗോളവൽക്കരണം യാഥാർഥ്യമായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജം ഇവയിലെല്ലാം ഇന്ന് ലോകരാജ്യങ്ങൾ പരസ്പരം സഹകരിക്കുന്നു. ഈ സഹകരണം ഉറപ്പുവരുത്താനായാൽ മേഖലയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.
ALSO READ: ഇന്ത്യ - ചൈന ബന്ധം സുപ്രധാനമാണ്, അതിർത്തി പ്രശ്നം പരിഹരിക്കണം: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യാനല്ല, മറിച്ച് ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രമാണ് പാകിസ്ഥാൻ സന്ദർശനമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഒരു അംഗം മാത്രമായിരിക്കും താനെന്നും എസ്. ജയശങ്കർ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ഉയർന്ന സർക്കാർ പ്രതിനിധിയാണ് ജയശങ്കർ. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.