വയനാടിനായുള്ള സാലറി ചലഞ്ചിനെ സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നും അതിനായി ജീവനക്കാർ സമ്മതപത്രം നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. പരമാവധി മൂന്ന് ഗഡുക്കളായി വേണം തുക നൽകാൻ. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.
സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്നും അടുത്ത മാസം മുതലാണ് ശമ്പളത്തിൽ നിന്ന് പണം ഈടാക്കി തുടങ്ങുക. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകമെന്നും സർക്കാർ വ്യക്തമാക്കി.
സാലറി ചലഞ്ച് സംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. 10 ദിവസത്തെ ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തിക്കുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും, താത്പര്യമുള്ളവരിൽ നിന്ന് മാത്രം ഈടാക്കിയാൽ മതിയെന്നും, ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവിട്ടത്.