NEWSROOM

അഞ്ച് പേർ കൊല്ലപ്പെട്ട അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം; സംഭലിൽ ജുഡീഷ്യൽ സംഘം തെളിവെടുപ്പ് നടത്തി, പ്രദേശത്ത് കനത്ത സുരക്ഷ

അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ സംഭൽ കോടതിയിൽ സമീപിച്ചതോടെയാണ് സർവേയ്ക്ക് ഉത്തരവ് വന്നത്. സർവേ നടത്താനെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും 5 പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

വർഗീയ സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭലിൽ  ഷാഹി ജമാ മസ്ജിദിൽ ജുഡീഷ്യൽ സംഘം തെളിവെടുപ്പ് നടത്തി. അഞ്ച് പേർ കൊല്ലപ്പെട്ട അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സംഘം എത്തിയത്. സർക്കാർ നിർദേശപ്രകാരം മൂന്ന് ജുഡീഷ്യൽ സമിതിയാണ് അതിക്രമം അന്വേഷിക്കുന്നത്. പ്രദേശത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

രണ്ടാഴ്ച മുമ്പാണ് സംഭലിലെ ഷാഹി ജമാ മസ്ജിദിൽ കോടതി സർവെയെ തുടർന്ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആർക്കിയോളജി വിഭാഗത്തിൻ്റെ സംരക്ഷണത്തിലുള്ള ജമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവെ നടത്താനെത്തിയപ്പോൾ പ്രതിഷേധമുണ്ടാകുകയായിരുന്നു.. അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ സംഭൽ കോടതിയിൽ സമീപിച്ചതോടെയാണ് സർവേയ്ക്ക് ഉത്തരവ് വന്നത്. സർവേ നടത്താനെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും 5 പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു.

മുഗൾ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രം തകർത്ത് ബാബ‍ർ, പള്ളി നി‍ർമിച്ചുവെന്നാണ് ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുസംഘടനാ ബന്ധമുള്ള അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേ‍ർ ഹർജി സമ‍ർപ്പിച്ചിരുന്നു. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണസമിതി നിയമവിരുദ്ധമായി സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാ‍ർ വാദിച്ചു.

പള്ളിയുടെ പടികളിൽ സ്റ്റീൽ റെയിലിംഗ് സ്ഥാപിച്ചതിന് നേരത്തെ എഎസ്ഐ മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിക്കെതിരെ എഫ്ഐആർ നേരത്തെ ഫയൽ ചെയ്തിരുന്നു. പള്ളി എഎസ്ഐ യുടെ സംരക്ഷണത്തിലായിരിക്കെ നിയന്ത്രണം പാലിക്കുന്നതിൽ പള്ളിക്കമ്മിറ്റി വീഴ്ച്ച വരുത്തിയെന്ന് എഎസ്ഐയുടെ അഭിഭാഷകൻ വാദിച്ചു. തുട‍ർന്ന് കേസ് പരി​ഗണിച്ച യുപിയിലെ പ്രാ​ദേശിക സിവിൽ കോടതിയാണ് സ‍ർവേയ്ക്ക് ഉത്തരവിട്ടത്.

ഈ ഉത്തരവിന് മണിക്കൂറുകൾക്കകം കമ്മീഷണ‍ർ പ്രദേശത്തെത്തി സ‍ർവേ നടത്തിയതോടെയാണ് സംഘർഷമുണ്ടായതും വിശ്വാസികൾ കൊല്ലപ്പെട്ടതും. സമാജ്‌വാദി പാർട്ടി നേതാക്കളെയടക്കം തടയുകയും ഇന്റർനെറ്റ് അടക്കം റദ്ദാക്കുകയും ചെയ്തു ഇതോടെ ജില്ലാ ഭരണകൂടം. ജനുവരി എട്ട് വരെ സർവെ സുപ്രിംകോടതി ഇടപെട്ട് നിർത്തിവെച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഇന്ന് സർക്കാരിന്റെ ജുഡീഷ്യൽ സമിതി സംഭലിൽ തെളിവെടുപ്പിന് എത്തിയത്. നിരോധനാജ്ഞ ഇന്ന് തീരുകയാണ് സംഭലിലെങ്കിലും സുരക്ഷാ മുന്നൊരുക്കങ്ങൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

SCROLL FOR NEXT