കൊൽക്കത്ത ബലാത്സംഗക്കൊലയിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും, സഞ്ജയ് റോയ് മാത്രമാണ് പ്രതിയുമെന്ന് സിബിഐ കുറ്റപത്രം. സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഓഗസ്റ്റ് ഒൻപതിനാണ് ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്.
അന്വേഷണത്തിനൊടുവിലാണ് സഞ്ജയ് റോയിയിലേക്ക് പൊലീസ് എത്തുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ വിളിച്ച് ചേർത്ത് എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്ടായി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം സുരക്ഷ ഉറപ്പാക്കാനായി ഡോക്‌ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പരിഗണിക്കാതിരിക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്‌ടർമാർ കൊൽക്കത്തയിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരുന്നു.
നിലവിൽ 10 ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘം സർക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നീതി ലഭിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലായതിനാൽ ബാക്കിയുള്ള 9 ആവശ്യങ്ങൾ അടുത്ത 24 മണിക്കൂറിനുളളിൽ നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.