ചൂരൽമല ദുരന്തത്തിന് ഒരാഴ്‌ച പിന്നിടുമ്പോൾ വയനാട്ടിലെ കുട്ടികൾ ഇന്ന് തിരികെ സ്കൂളിലേക്ക്. സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളും, കളക്ഷൻ സെൻ്ററുകളുമായി പ്രവർത്തിക്കാത്ത സ്കൂളുകളാണ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുക. കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.
അതേസമയം വയനാട് ദുരന്തത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു രേഖകള്‍ നഷ്ടമായവര്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. രേഖകൾ നഷ്ടമായവർക്ക് 8086983523, 9496286723, 9745424496, 9447343350, 9605386561 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
READ MORE: വയനാട് ഉരുള്‍പൊട്ടല്‍; നഷ്ടമായ എസ്എസ്എൽസി, പ്ലസ് ടു രേഖകള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഈ മേഖലയില്‍ 1,721 വീടുകളിലായി 4,833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍. പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1,424 പേര്‍ താമസിച്ചിരുന്നു. പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയില്‍ 451 കുടുംബങ്ങളിലായി 1,247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരും താമസിച്ചിരുന്നു.