NEWSROOM

MH370: കാണാതായ മലേഷ്യ എയര്‍ലൈന്‍സിനായുള്ള തിരച്ചില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു

ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന സ്ഥാപനമാണ് വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചത് എന്ന് മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റ്റണി ലോക്ക് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കാണാതായ മലേഷ്യ എയര്‍ലൈന്‍സ് വിമാനം MH370 നെ കണ്ടെത്താനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന സ്ഥാപനമാണ് വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചത് എന്ന് മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റ്റണി ലോക്ക് പറഞ്ഞു.

2014 മാര്‍ച്ച് 8നാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യ വിമാനമായ MH370 ക്വാലാലംപൂരില്‍ നിന്ന് ബിയ്ജിംഗിലേക്ക് യാത്രയാരംഭിച്ചതിനു പിന്നാലെ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇതുവരെ വിമാനം കണ്ടെത്താനായിട്ടില്ല, കാണാതായതിന്റെ കാരണവും അജ്ഞാതമാണ്.

'ഇത്രയും കാലത്തിന് ശേഷം വീണ്ടും തിരച്ചില്‍ ആരംഭിച്ചതുവളരെ ആശ്വാസകരമാണ്' എന്ന് അപകടത്തില്‍ അമ്മയെ നഷ്ടപ്പെട്ട മലേഷ്യക്കാരിയായ ഗ്രെയ്‌സ് നാതന്‍ എഎഫ്പിയോട് പറഞ്ഞു.

2024 ഡിസംബറില്‍ വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ മലേഷ്യ സർക്കാർ അനുവാദം നല്‍കിയിരുന്നു.'നോ-ഫൈന്‍ഡ്-നോ-ഫീസ്' (കണ്ടുപിടിച്ചാല്‍ മാത്രം പണം നല്‍കും) എന്നതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. 18 മാസത്തെ കോണ്‍ട്രാക്റ്റ് ഗവണ്‍മെന്റ് ഒപ്പുവെക്കുമെന്നും അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയാല്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റിക്ക് 70 മില്ല്യണ്‍ ഡോളര്‍ ലഭിക്കുമെന്നും, 15,000 sq km ല്‍ തിരച്ചില്‍ ഉള്‍ക്കൊള്ളുമെന്നും ലോക്ക് പറഞ്ഞു.

വിമാനം കാണാതായതിന്റെ 10-ാം വാര്‍ഷികത്തില്‍ ഓസ്‌ട്രേലിയ പുതിയ തിരച്ചിലിനായുള്ള പിന്തുണ മലേഷ്യ ഗവണ്‍മെന്റിന് വാഗ്ദാനം ചെയ്തു. 2017 ജനുവരിയില്‍ തെക്കേ ഇന്ത്യന്‍ സമുദ്രത്തിന് അടിത്തട്ടിലെ തിരച്ചില്‍ ഓസ്‌ട്രേലിയന്‍ അതോറിറ്റി അവസാനിപ്പിച്ചു. അതേവര്‍ഷം ഒക്ടോബര്‍ 3ന് ഈ തിരോധാനത്തെ സംബന്ധിച്ച് അവസാന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

SCROLL FOR NEXT