NEWSROOM

ഇടുക്കി ഇരട്ടയാർ ടണലിൽ 12 കാരൻ ഒഴുക്കിൽപ്പെട്ട സംഭവം; തെരച്ചിൽ ഇന്നും തുടരും

ഇന്നലെ രാവിലെയാണ് ഇരട്ടയാർ ഡാമിൻ്റെ ടണൽ മുഖത്തെ കനാലിൽ കുട്ടികൾ കുളിക്കാനിറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട കുട്ടിക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒരു കുട്ടിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിലെ കുടുംബവീട്ടിൽ എത്തിയ കുട്ടികൾ കനാലിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെയാണ് ഇരട്ടയാർ ഡാമിൻ്റെ ടണൽ മുഖത്തെ കനാലിൽ കുട്ടികൾ കുളിക്കാനിറങ്ങിയത്. പിന്നീട് രണ്ടുപേർ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ഒരു കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ അമ്പാടി എന്ന് വിളിപ്പേരുള്ള 13 വയസുകാരൻ അതുലാണ് മരിച്ചത്.


ഉപ്പുതറ സ്വദേശിയായ 12 വയസുകാരൻ അപ്പുവിന് വേണ്ടിയുള്ള തെരച്ചിൽ രാത്രിവരെ തുടർന്നു. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് കനാലിൽ വെള്ളത്തിൽ മുങ്ങിയത്. രവിയുടെ മക്കളുടെ കുട്ടികളാണ് ഇരുവരും. ഇരട്ടയാർ ടണൽ മുഖത്തുനിന്നും ഒഴുകുന്ന വെള്ളം അഞ്ചുരുളി ടണൽ മുഖത്തേക്ക് എത്തുന്നതിനാൽ ഇവിടെയാണ് തെരച്ചിൽ നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ സംഘവും , സ്കൂബ ഡൈവർമാരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്. ടണലിനുള്ളിൽ ഡ്രോൺ കടത്തിവിട്ട് ഇന്ന് പരിശോധന നടത്തും. മരിച്ച അതുലിൻ്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

SCROLL FOR NEXT