ജമ്മു കാശ്മീരിൽ പരിശോധന നടത്തി സുരക്ഷ സേന. പ്രദേശത്ത് ആയുധമേന്തിയ അപരിചിതരെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് സുരക്ഷാ സേനകൾ സംയുക്തമായി പരിശോധന നടത്തിയത്. ജമ്മു കശ്മീരിലെ അഖ്‌നൂർ മേഖലയിലാണ് അപരിചതരായ ചിലരെ കണ്ടത്. അതേസമയം തുടർച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ജമ്മു കാശ്മീർ.
ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലും ഭീകര ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് സംശയിക്കുന്ന തരത്തിൽ ആളുകളെ കണ്ടതായി റിപ്പോർട്ട് വന്നത്. ഇവരുടെ കൈവശം ആയുധങ്ങൾ കണ്ടതായും പ്രദേശവാസികൾ വ്യക്തമാക്കി. സൈന്യത്തിന്റെയും ലോക്കൽ പോലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വാഹനങ്ങൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, ഇവരെ കണ്ടതായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ജൂലൈ മാസം ആദ്യം ഇരട്ട എൻകൗണ്ടറുകളാണ് ജമ്മു താഴ്വാരത്ത് റിപ്പോർട്ട് ചെയ്തത്. തീർത്ഥാടക ബസിനു നേരെയുള്ള അക്രമത്തിന് പിന്നിലെ അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നുണ്ട്. ഇതിനിടെ പലകുറി സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ജൂലൈ ആദ്യം നടന്ന ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ആറ് ഭീകരരെ പിടികൂടിയിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷാ പരിശോധന തുടരുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.